BLOGGER TEMPLATES AND TWITTER BACKGROUNDS

ഇനി എന്ത് എന്നറിയാതെ നില്‍ക്കുമ്പോള്‍ ഇതെഴുതുന്നു,ഒരു വഴി തെളിഞ്ഞു കിട്ടുമ്പോള്‍ ഓര്‍ക്കാന്‍

ഉടഞ്ഞ വിഗ്രഹങ്ങള്‍ ,ഉറഞ്ഞ
യാഥാര്‍ത്ഥ്യങ്ങള്‍
വിഷലിപ്തമാം ലിപികള്‍ ആവേശിച്ച
ഭൂതകാലം...

Monday, March 8, 2010

പാറ്റൂര്‍ ദേവസേന

ആരൂഡം പൊത്തിയ
പടിപ്പുരയ്ക്കപ്പുറം
അരൂപികള്‍ വാഴുന്ന
പതിനാറു കെട്ട്.

തറവാട്ട്‌ കെട്ടിന്റെ
തെക്കേ തലയ്ക്കലായ്
പാലകള്‍ പൂത്തൊരു
യക്ഷിക്കാവ് .

കാവിന്‍റെയുള്ളില്‍
ചികഞ്ഞു ചെന്നാല്‍
കാല്പെരു മാറ്റങ്ങള്‍
ചിലതു കേള്‍ക്കാം.

ഇഴയുന്ന നാഗത്തിന്‍
സീല്‍ക്കാരവും,
ചിലങ്കകളിലുതിരുന്ന
ചിന്ച്ചില്ല നാദവും,

ആരോ തംബുരു
മീട്ടാതെ പാടുന്നതും
അടുത്തെങ്ങോ
കുറുനരി കൂവുന്നതും.

ഇരുട്ടില്‍ കൂമന്‍
മുരളുന്നതും
കാട്ടുമൂങ്ങാ,മൂളാന്‍
തുടങ്ങുന്നതും.

വവ്വാല്‍ കൂട്ടങ്ങള്‍
അലയുന്ന കാഴ്ചയും
ഇടിമിന്നല്‍ ഇടയ്ക്കിടെ
നടുക്കുന്നതും.

പാഴായ ഹോമത്തിന്‍
അവശിഷ്ട വസ്തുവായ്‌
യജ്ഞ  ചാര്‍ത്തുകള്‍
ചിതറിപടര്‍ന്നതും.
 
വിണ്ടു കീറിയ
തലയോടിന്‍ പറ്റവും,
ചോര ശേഷിക്കാ
കബന്ധങ്ങളും.

നാഗ തറയില്‍
കാറ്റാഞ്ഞു വീശുന്നതും,
കാറ്റില്‍ കാവാടി
ഉലയുന്നതും

നിലം തൊടാതലയുന്ന
പാദങ്ങളും 
തലയ്ക്കു മുകളിലായ്
പാറുന്ന തീനാളവും.

പാടുന്നു ഞാനൊരു
പഴംകഥ പിന്നെയും
ഓര്‍മ്മകള്‍
ഉണ്ടായിരിക്കാന്‍.

ഇതാണ് കഥയിലെ
ശവപറമ്പ്
ഇവിടെ വാഴുന്നു
പാറ്റൂര്‍ ദേവസേന.

a poem by,
     Baiju R Nair.
[സമര്‍പ്പണം:-എന്‍റെ സ്വപ്നമായ''കുങ്കുമാര്‍ച്ചന ''എന്ന കഥയുടെ ആമുഖത്തിനായി]

മൂര്‍ത്തി

ആ ആത്മാവിന്‍
തരംഗങ്ങള്‍ ഏറ്റവര്‍
ഹൃത്തില്‍
പ്രതിഷ്ടിച്ച മൂര്‍ത്തി.

ആരാധിക്കാനൊരു ബിംബം
പൂജാ മന്ത്രമായ്
ഒരു കോടി
കരഘോഷങ്ങള്‍.

സൃഷ്ടി,സ്ഥിതി,സംഹാര
രൂപങ്ങള്‍
ഒരേ അരങ്ങിലവന്‍
ആടി തിമിര്‍ക്കുന്നു .

ഭൂതവും ഭാവിയും
നിക്ഷ്പ്രഭാമാക്കിടും
ഉന്മാധിയായി നമ്മെ
ഭ്രമിപ്പിച്ചു പോകുന്നു.

നടനത്തില്‍ ആസുര
ഭാവം ചമച്ചതില്‍
ഉപമാലങ്കാരത്തിന്‍
പൂര്‍ണ്ണത വരുത്തുന്നു.

തൊടുക്കും വിമര്‍ശന
കൂരമ്പുകള്‍
പുഷ്പ ഹാരമായ്
മേനിക്കലന്കാരമാക്കുന്നു.

ചീറിയടുക്കും
കനലാഴികള്‍
അരതിയുഴിഞ്ഞവന്
മംഗളം നേരുന്നു.

ആയിരം അമ്മമാര്‍
കൊതിക്കുന്ന പുത്രന്‍
തേജസ്വിയായ
പുരുഷ പ്രതീകം.

ഉദാത്ത കേരള
ജനകോടികള്‍ക്കോ
വാത്സല്യമാണ്‌
ആ ജ്യേഷ്ടന്‍.

poem by,
      Baiju R Nair
[സമര്‍പ്പണം:-കേരളത്തിന്റെ ഹൃദയമിടിപ്പായ ലാലേട്ടന് ]

ഗ്രന്ഥ യക്ഷി

അരികിലായ് ആല്‍മര
കൊമ്പിലെങ്ങോ
മൂങ്ങ,മൂളാന്‍
തുടങ്ങുന്ന നേരം.

കാണാം മിന്നല്‍
തിളക്കത്തില്‍,മുന്നില്‍
മുക്കാലും ജീര്‍ണ്ണിച്ച
ഗ്രന്ഥ ശാല.

അതാ അവിടെയൊരു
കോണില്‍,കാറ്റില്‍
ചുരുളുകള്‍ നിവരും
ചുവന്ന ഗ്രന്ഥം.

പിതൃത്വം വീതിച്ചു
രണ്ടായി പകുത്തിരു
താതര്‍ സൃഷ്ടിച്ച
ഗ്രന്ഥ യക്ഷി .

പതിമാര്‍ പലരുണ്ട-
വള്‍ക്കന്നുമിന്നും
സ്നേഹിതര്‍ പലരും
പനപോലെയുണ്ട്.

മരിച്ചവര്‍ പലരും ചില്ലു
കൂട്ടില്‍ കിടപ്പുണ്ട്
കൈകാലറ്റവര്‍
അതിലേറെയുണ്ട് .

അരവയര്‍ നിറയ്ക്കും
കഞ്ഞിയില്‍ കൈയിട്ട്
ശവ മാടം കെട്ടുവാന്‍
ആളുകള്‍ പലരുണ്ട് .

ആയുധം വാങ്ങുവാന്‍
പിരിവെടുപ്പിവിടുണ്ട്
മണ്ഡപം പണിയാന്‍
സ്ഥലമെടുപ്പുണ്ട് .

ഈ മുഖം കാണാതെ
ഇവളെ അറിയാതെ
ഇവള്‍ക്കായ്‌ അങ്കം
കുറിക്കുന്നവര്‍.

ഹൃദയം ചുരത്തും
ചോരയില്‍ കൈ മുക്കി
ചുവരില്‍ എഴുതുന്ന
നായാട്ടുകാര്‍.

വാക്കത്തി രാകി
മിനുക്കുന്നവര്‍
പൊടി മീശ പോലും
മുളയ്ക്കാത്തവര്‍.

അവരെയോര്‍ക്കാതിവള്‍
പേക്കൂത്ത് തുടരട്ടെ
ഈ ആത്മാവിനെയവര്‍
തളയ്ക്കും വരെ.

അല്ലായ്കില്‍ ഇവളെ
ഭസ്മീകരിക്കാന്‍
പാവന ഭാരത
യുവ രക്തമുണ്ട് .

പ്രത്യയ ശാസ്ത്രങ്ങള്‍
പലതുണ്ട് പോലും
അവ്യക്ത ശാസ്ത്രം
സംഹാര ബീജം .

poem by,
         Baiju R Nair
[സമര്‍പ്പണം :-പ്രത്യയ ശാസ്ത്രത്തിന്റെ പ്രേതാവേശം ഉണ്ടായ ഒരു തലമുറയ്ക്ക് ]